Kerala
തൃശൂർ: ബജറ്റിനു മുന്നോടിയായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ഇക്കണോമിക് സർവേ റിപ്പോർട്ടിൽ കേരളത്തിന്റെ അതിദാരിദ്ര്യനിർമാർജനപദ്ധതി മാതൃകയാണെന്നു വിശേഷിപ്പിച്ചതിനെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് എന്താണു പറയാനുള്ളതെന്ന് മന്ത്രി എം.ബി. രാജേഷ്.
കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച ദിവസം രാജീവ് ചന്ദ്രശേഖർ പദ്ധതി പബ്ലിസിറ്റി സ്റ്റണ്ടാണെന്നു പരിഹസിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ചോദ്യം.
പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ കേരളത്തെ പരാമർശിച്ചതു ദേശീയമാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ മലയാളപത്രങ്ങൾ മനഃപൂർവം ഒഴിവാക്കിയതാണോയെന്നും മന്ത്രി ചോദിച്ചു. കേരളത്തിന്റെ പദ്ധതിയെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തവർക്കുള്ള മറുപടിയാണ് കേന്ദ്രസർക്കാരിന്റെ സർവേ റിപ്പോർട്ട്. കേരളത്തെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വാർത്തയാണിതെന്നും മന്ത്രി പറഞ്ഞു.
District News
പാലക്കാട്: ഹരിതകർമസേന രാജ്യത്തിന് മാതൃകയാണെന്നും കേരളത്തിന്റെ അഭിമാനവും ശുചിത്വത്തിന്റെ സൈന്യവുമായി മാറിയിരിക്കുകയാണെന്നും മന്ത്രി എം.ബി . രാജേഷ്. കണ്ണാടി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മാലിന്യസംസ്കരണത്തിൽ കൈവരിച്ച നേട്ടങ്ങൾക്ക് അടിവരയിടുന്നതാണ് ബ്രഹ്മപുരത്തെ മാറ്റം. ഒൻപത് ലക്ഷം മെട്രിക് ടണ്‍ മാലിന്യം കുമിഞ്ഞുകൂടി 110 എക്കറിൽ കിടന്നിരുന്നു.
അസാധ്യമെന്ന് പലരും പറഞ്ഞ ഈ മാലിന്യമല ഇന്ന് പൂങ്കാവനമായി മാറ്റാൻ സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ടി.കെ. ദേവദാസ്, എം. ലത, കെ.ടി. ഉദയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് അംഗങ്ങൾ, ഹരിതകർമ സേനാഗംങ്ങൾ, കുടുംബശ്രീ, സിഡിഎസ് അംഗങ്ങൾ, ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു.
District News
കൊച്ചി: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള മുന്നേറ്റത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഫണ്ടും, ടി.ജെ. വിനോദ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടും സംയോജിപ്പിച്ചാണ് മൂന്ന് നിലകളിലായി എസി ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഹാള്‍ പൂര്‍ത്തിയാക്കിയത്. ടി.ജെ. വിനോദ് എംഎല്‍എ. അധ്യക്ഷനായി. ഹൈബി ഈഡന് എംപി മുഖ്യാതിഥിയായി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷ്, വൈസ് പ്രസിഡന്റ് ആരിഫാ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, ഗാനരചയിതാവ് ചിറ്റൂര്‍ ഗോപി, സിനിമാസീരിയല്‍ താരം ബൈജു ജോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലൂടെ അഞ്ചുവർഷം കൊണ്ട് 85, 000 കോടിയുടെ വികസനം നടത്തിയെന്ന് മന്ത്രി എം.ബി. രാജേഷ്. മാലൂർ പഞ്ചായത്ത് വികസനഫണ്ട് ഉപയോഗിച്ച് തൃക്കടാരിപ്പൊയിൽ നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച തുകയും സ്ഥാപനങ്ങളുടെ തനതു ഫണ്ടും ഉപയോഗിച്ചാണ് ഇത്രയും വികസനം നാട്ടിൽ കൊണ്ടുവന്നത്. സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച 70, 000 കോടി രൂപയിൽ 41,000 കോടി രൂപയും വികസന പ്രവർത്തനങ്ങൾക്ക് മാത്രമാണ്. 18,000 കോടി രൂപ മെയിന്റനൻസ് ഗ്രാന്റാണ്.
11,000 കോടി രൂപ ജനറൽ പർപ്പസ് ഗ്രാന്റാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനകാര്യ കമ്മീഷൻ ശിപാർശ അംഗീകരിച്ച് പ്രതിവർഷം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം അഞ്ചു ശതമാനം വീതം കൂട്ടിക്കൊടുക്കാൻ സർക്കാർ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു.
മാലൂർ ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃക്കടാരിപ്പൊയിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിർമിച്ച ഷോപ്പിംഗ് കോംപ്ലെക്സിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനമാണ് നടന്നത്. പഞ്ചായത്തിന്റെ വികസനഫണ്ടിൽ നിന്ന് 53 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്.188.85 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ വാണിജ്യാവശ്യത്തിനുള്ള എട്ട് കടമുറികളും സാനിറ്റേഷൻ സൗകര്യവുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
കെ.കെ. ശൈലജ എംഎൽഎ അധ്യക്ഷപ്രസംഗം ഓൺലൈൻ ആയി നിർവഹിച്ചു.